കോഴിക്കോട്: എംഡിഎംഎ കേസിൽ ഉൾപ്പെട്ട പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കി. കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തനയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
ലഹരി ഇടപാടുകൾക്കായി മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ഈ ലഹരി വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടുകൂടിയാണ് പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണമാണ് രണ്ട് അധ്യാപികമാരിലേക്കും എത്തിച്ചേർന്നത്. അതേസമയം ലഹരിവിരുദ്ധ ക്യാമ്പയിനുകളുടെ ഭാഗമായി വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ് അവതരിപ്പിച്ചതിന് കീർത്തന നേതൃത്വം നൽകിയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.